District News
പാലക്കാട്: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദുചെയ്യേണ്ട സാഹചര്യമുണ്ടായത് അത്യന്തം ഗുരുതരമായ കൃത്യവിലോപമെന്നു കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി.
22 ലക്ഷം പേർ എഴുതിയ നീറ്റ് മത്സരപരീക്ഷ കുറ്റമറ്റവിധം നടത്താൻ കഴിയാതെ പോയതു അതീവഗൗരവമേറിയ വിഷയമാണ്. വിദ്യാർഥികളുടെ സമയത്തിനും അധ്വാനത്തിനും പുല്ലുവില കൽപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്.
ഇതു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് സർക്കാർ ചിന്തിക്കണം. ക്രമക്കേട് നടന്ന സാഹചര്യങ്ങൾ കണ്ടെത്തി കുറ്റമറ്റ നടപടികൾ സ്വീകരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
2024 ൽ നടന്ന നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേട് വീണ്ടും ആവർത്തിക്കപ്പെടുന്നതിനു പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകളുണ്ടാകുന്ന സാഹചര്യം പരിശോധിച്ച് ഇനിയൊരു വിദ്യാർഥിയുടെയും കണ്ണീർ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വീഴാനുള്ള സാഹചര്യമുണ്ടാകാതിരിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾ വേണമെന്നു രൂപതാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പരീക്ഷാ ഏജൻസി എന്ന സംവിധാനം 2017ൽ ഏർപ്പെടുത്തിയതിനുശേഷം 48 ഓളം മത്സരപരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായി എന്നത് അതീവഗൗരവതരമായ വസ്തുതയാണ്.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യക്കടലാസുകൾ അത്യന്തം ലാഘവത്വത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസർക്കാരിനു വിദ്യാർഥികളുടെ അധ്വാനത്തിനു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്.
രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, ജീജോ അറയ്ക്കൽ, ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ പ്രസംഗിച്ചു.